Tuesday, July 24, 2007

ഇന്റര്‍വ്യൂ

അമ്മയുടെ നിര്‍ബന്ധം ഒന്ന് മാത്രമാണ് അവനെ ആ ഭക്ഷണശാലയില്‍ ഇരുത്തിയിരുന്നത്. ബാംഗ്ലൂരില്‍ വേറെ അത്ര നല്ല ഭക്ഷണശാലകളുണ്ട്? അവളാണ് ഇന്ദിരാനഗറിലെ മെസ്സ് പോലെയുള്ള ഈ റെസ്റ്റോറന്റ് തെരഞ്ഞെടുത്തത്. ഉയര്‍ന്ന് പൊങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗന്ധത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു അവന്. മുന്നിലിരിക്കുന്ന പെണ്‍കുട്ടിയുടെ തന്നെയും കടന്ന് പിന്നിലേക്ക് പോകുന്ന നോട്ടം ഹിസ്റ്ററി ക്ലാസ്സിലെ ബാലകൃഷണന്‍ മാഷിനെയാണ് ഓര്‍മ്മിപ്പിച്ചത്. എന്തോ അയാള്‍ക്ക് മടുപ്പ് പൂര്‍വാധികം ശക്തിയായി അനുഭവപ്പെട്ടു. പെണ്ണ്കാണല്‍ എന്ന ചടങ്ങിനോട് തന്നെ വെറുപ്പാണെങ്കിലും മുന്നില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് മാന്യമായി പെരുമാറിക്കളയാം എന്ന് കരുതിയാണ് ചടങ്ങ് വീട്ടില്‍ വെച്ച് നടത്തുന്നതിനെ പറ്റിയും ചമ്മലൊഴിവാക്കുന്നതിനെ പറ്റിയുമൊക്കെ സംസാരിക്കാന്‍ മുതിര്‍ന്നത്.

പഴയ സിനിമകളിലെ ഡയലോഗ് പോലെ ഉണ്ട് എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ചോദിച്ചത്. അതിന് ഒരു അവസരം കാത്തിരുന്നത് എന്ന പോലെയാണ് അവള്‍ മറുപടി പറഞ്ഞത്. ഈ മനോഹരമായ ഭക്ഷണശാല തെരഞ്ഞടുത്തത് താനാണെന്നും ചമ്മല്‍ എന്നാല്‍ എന്തുവാ എന്നും അവള്‍ ചോദിച്ചു. ഇനിയെന്ത് പറയും എന്ന് ചിന്തിക്കേണ്ട ആവശ്യം അവന് ഉണ്ടായിരുന്നില്ല. അവസാനം അവള്‍ പറഞ്ഞ എന്റെ കാര്യം പറയാന്‍ ഞാന്‍ മതി എന്ന വാചകത്തോടെ അവന് ആളെയും തരവും കൂടിക്കാഴ്ചയുടെ ഫലവും മനസ്സിലായിരുന്നു. ജസ്റ്റ് അനദര്‍ വണ്‍ ഓഫ് ദോസ് ഗേള്‍സ്.. അവന്‍ ചിന്തിച്ചു. ഇപ്പൊ വിട്ടാല്‍ വൈകുന്നേരത്തെ ഫുഡ്ബോള്‍ മാച്ചിന് വാമപ്പ് ചെയ്യാറാവുമ്പോഴേയ്ക്ക് എത്താന്‍ പറ്റുമോ?. വെറുതെ അര മണിക്കൂര്‍ സമയം ഇവിടെ കളയണ്ട കാര്യമില്ല.

ട്രാഫിക്കില്‍ ഇന്നിനി അവിടെ എത്തുമെന്ന് തോന്നുന്നില്ല. എന്തായാലും അര മണിക്കൂര്‍ ഇവിടെ കുടുങ്ങി. ലെഫ്റ്റ് വിങ്ങിലൂടെ സെന്റര്‍ ബാക്കിനെ വെട്ടിച്ച് മുന്നേറുമ്പോള്‍ വിരിയാറുള്ള ഒരു പുഞ്ചിരി അവന്റെ ചുണ്ടില്‍ മൊട്ടിട്ടു. പെട്ടെന്ന് മേശമേല്‍ അവന്റെ വലത് വശത്തിരുന്ന മൊബൈല്‍ ശബ്ദിച്ചു. അവര്‍ രണ്ട് പേരും അതിലേക്ക് തന്നെ നോക്കി. BOSS calling എന്ന് വലിയ അക്ഷരത്തില്‍ അതിന്റെ ഡിസ്പ്ലേയില്‍ നിറഞ്ഞ് നിന്നു. ഫോണ്‍ റിങ് ചെയ്ത് കൊണ്ടിരുന്നു. അവന്‍ അറ്റന്റ് ചെയ്യുന്നില്ല. ബോസ് വിളിക്കുന്നു ചെല്ലുന്നില്ലേ എന്ന തരത്തില്‍ ഒരു പുഛം അവളുടെ കണ്ണില്‍ തെളിഞ്ഞ് മറഞ്ഞില്ലേ എന്ന് അവന് സംശയമായി.

അവന്‍ ഫോണെടുത്തു. “ഹലോ” “ഇപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്” “പിന്നെ വിളിക്കൂ”. ഇംഗ്ഷിഷില്‍ സംസാരിച്ച അവന്റെ ശബ്ദത്തിന്റെ ദൃഢതയും കണ്ണുകളിലെ ഭാവവും കണ്ട് അവള്‍ വിളറി. ഫോണ്‍ കട്ട് ചെയ്ത് സൌമ്യനായി അവന്‍ അവളോട് മെനു നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്തോളാന്‍ പറഞ്ഞപ്പോള്‍ ഒരു പരുങ്ങലോടെ അവള്‍ ചായ മാത്രം ഓര്‍ഡര്‍ ചെയ്തു. അവന്‍ ഉള്ളില്‍ ഒന്ന് അമര്‍ന്ന് ചിരിച്ചു. ഈ അരമണിക്കൂര്‍ രസകരമായേക്കും. സീറ്റില്‍ ഒന്ന് ഇളകിയിരുന്ന് അവന്‍ പന്ത് ഫ്രീകിക്കിനായി പാസ് ചെയ്തു. ദൈവവിശ്വാസത്തെ പറ്റിയും വിവാഹ സങ്കല്‍പ്പത്തെ പറ്റിയുമെല്ലാം അവന്‍ എറിഞ്ഞ ചോദ്യങ്ങള്‍ക്ക് പ്രാക്ടീസ് സെഷനില്‍ പന്ത് പാസ് ചെയ്ത് കളിക്കും പോലെ അവള്‍ പറയുമെന്ന് പ്രതീക്ഷിച്ച ഉത്തരങ്ങള്‍ തന്നെ നല്‍കി.ഇടയ്ക്ക് ഒരു ബലത്തിനെന്ന പോലെ അവള്‍ ബാഗില്‍ നിന്ന് മുന്തിയ മോഡല്‍ മൊബൈല്‍ ഫോണ്‍ എടുത്ത് മിസ് കോള്‍ ഉണ്ടോ എന്ന് നോക്കുന്നതായി ഭാവിച്ചു.ലൈബ്രറിയില്‍ വനിതാ മാഗസിനുകളില്‍ കണ്ണോടിയ്ക്കുമ്പോള്‍ ആവര്‍ത്തന വിരസത വരുത്താറുള്ള മടുപ്പ് അവന് അനുഭവപ്പട്ടു.പുറത്തേയ്ക്ക് വന്ന് ഒരു കോട്ടുവായ അവന്‍ കഷ്ടപ്പെട്ട് അടക്കി.

ബോസ് വീണ്ടും വിളിക്കുന്നതായി മൊബൈല്‍ അറിയിച്ചു. അവന്‍ കണ്ണിമ ചിമ്മാതെ മൊബൈലിലേക്ക് തന്നെ നോക്കി ഇരുന്നു. അവളുടെ മുഖത്തെ വിളര്‍ച്ച മാറി ഒരു കുസൃതിയുടെ ഭാവം വരുന്നത് അവന്‍ ശ്രദ്ധിച്ചു. എന്തോ പ്രതീക്ഷിച്ച് എന്ന പോലെ അവള്‍ ചെവി കൂര്‍പ്പിച്ച് അവന്റെ പിന്നിലേക്ക് നോട്ടം പായിച്ച് ഇരുന്നു. അവന്‍ ഫോണെടുത്തു. "Hello" "Yes" "You may be my boss but that doesn't mean I should accompany you to the disco " "I don't want to hear anything" "Don't call me back“ “I won't be available on this phone" അവന്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടു. അവള്‍ ഒന്നും മിണ്ടാതെ ഒഴിഞ്ഞ ചായക്കപ്പില്‍ എന്തോ സൂക്ഷിച്ച് നോക്കി ഇരിക്കുക ആയിരുന്നു. ഒരു പുഞ്ചിരിയോടെ ശാന്തസ്വരത്തില്‍ അവന്‍ ചോദിച്ചു “അധികം സംസാരിക്കാത്ത ടൈപ്പ് ശാന്തപ്രകൃതക്കാരിയാണല്ലേ?“

ഭര്‍ത്താവിനെ പറ്റിയുള്ള സങ്കല്‍പ്പം, സാരിയാണോ ചുരിദാറാണോ നല്ലത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ അവള്‍ക്കൊരു രസമായിക്കോട്ടെ ചോദിച്ച് കളയാം എന്ന് കരുതി അവന്‍ മനസ്സില്‍ വെച്ചിരുന്നത് തട്ടിത്തെറിപ്പിച്ച് തൂവാല കൊണ്ട്‌ മുഖത്തെ വിയര്‍പ്പൊപ്പിക്കൊണ്ട് അവള്‍ പറഞ്ഞു “സമയം കുറച്ചായി നമുക്കിറങ്ങാം“. അവന് ചിരിയാണ് വന്നത്. പോകുന്നതിന് മുമ്പ് ഇങ്ങോട്ടൊന്നും ചോദിക്കാനില്ലേ എന്ന് ചോദിച്ചതിന് അവള്‍ മടിച്ച് മടിച്ചാണ് മറുപടി പറഞ്ഞത് "ആ ചായേടെ പൈസേല്‌ എന്റെ ഷെയര്‍ എത്രയാ??" അവന്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “രണ്ട് രൂപ അമ്പത് പൈസ”. പരിസരം മറന്ന് തന്നെ നോക്കി നില്‍ക്കുന്ന അവളെ തിരിഞ്ഞ് നോക്കാതെ കൈ വീശി അവന്‍ പുറത്തെയ്ക്കിറങ്ങി ബൈക്ക് പാര്‍ക്ക് ചെയ്തിടത്തേയ്ക്ക് നടന്നു. പകുതി വഴിയ്ക്ക് ഇടത്തോട്ട് തിരിഞ്ഞ് റെസ്റ്റോറന്റിന്റെ റിസപ്ഷനിലേക്ക് നടന്നു, ആരോ മേശമേല്‍ മറന്ന് വെച്ച് പോയ ആ ഫോണ്‍ തിരിച്ചേല്‍പ്പിയ്ക്കാന്‍.

Monday, July 16, 2007

ചാര്‍ളി അഥവാ അതിപ്രശസ്തന്‍

ചാര്‍ളിയെ പറ്റി രണ്ട് വാക്ക് ആദ്യമേ പറയണമല്ലോ. ‘ചാര്‍ളി പാവമായിരുന്നു’. രണ്ട് കുപ്പി കള്ളിന്റെ പുറത്ത് അറിയാതെ ഇങ്ങനെ പറഞ്ഞ് പോയ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നത് മിനിഞ്ഞാന്നാണ്. പക്ഷെ ചാര്‍ളി പ്രശസ്തനാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പലവിധത്തില്‍ ചാര്‍ളി പ്രശസ്തനായിരുന്നു. നാടൊട്ടുക്കും നടത്തിയ അപഥ സഞ്ചാരങ്ങളിലൂടെ ഏഴ് തലമുറ കഴിഞ്ഞാലും മായാത്ത ടൈപ്പ് പ്രശസ്തി.‘ക്യാപിറ്റല്‍ ബംഗ്ലാദേശ്’ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ തലവന്‍ എന്ന നിലയില്‍ തൊഴിലാളികളോടുള്ള മാതൃകാ പെരുമാറ്റത്തിന്റെ പേരില്‍ എവിടെയെങ്കിലും രണ്ട് തൊഴിലാളികള്‍ അബദ്ധവശാല്‍ കണ്ട് മുട്ടിയാല്‍ ചര്‍ച്ച ചാര്‍ളിയേയും കുടുംബത്തേയും പറ്റി ആവുന്ന ടൈപ്പ് പ്രശസ്തി. സൂസി-ഷേര്‍ളി തുടങ്ങിയ പേരുകളില്‍ തന്റെ ചുറ്റുവട്ടത്തുള്ള കഥാപാത്രങ്ങളെ കേന്ദ്രബിന്ദുക്കളാക്കിയുള്ള ‘സ്ത്രീപക്ഷ‘ രചനകളാല്‍ പെണ്മക്കളുള്ള ഒരു മാതിരിപ്പെട്ട തന്തമാര്‍ക്കൊക്കെ പുത്രതുല്ല്യന്‍. അതായത് ചാര്‍ലിയെ പറ്റിയുള്ള വാചകം ഇവര്‍ എങ്ങനെ തുടങ്ങിയാലും --മോന്‍, --മോനേ എന്ന രീതിയില്‍ അവസാനിക്കുന്ന തരത്തിലുള്ള പ്രശസ്തി. ഇത്തരത്തില്‍ മലയാള സംസാരഭാഷാ വ്യാകരണത്തെ പൊളിച്ചെഴുതിയ വൈയാകരണന്‍ എന്ന നിലയില്‍ അതിപ്രശസ്തി.

പ്രശസ്തര്‍ കൂടുതല്‍ പ്രശസ്തരാവുകയും അപ്രശസ്തര്‍ കൂടുതല്‍ അപ്രശസ്തരാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പ്രശസ്തരും അപ്രശസ്തരും തമ്മിലുള്ള വിടവ് എം സീല്‍ വെച്ച് ഒട്ടിക്കാവുന്നതിലും അധികം ഒരു നാള്‍ വര്‍ധിച്ചാല്‍ പിന്നെ തന്നെ പോലുള്ള പ്രശസ്തര്‍ എങ്ങനെ പ്രശസ്തി നിലനിര്‍ത്തും എന്ന് ചിന്തിച്ച് കളിയ്ക്കുന്നത് പ്രധാന തൊഴിലാക്കിയിരുന്ന ചാര്‍ളിയ്ക്ക് ഇതിന്റെ വിരസത മാറ്റാന്‍ ഒരു ചെറുകിട പത്രത്തില്‍ കേട്ടെഴുത്ത് എന്ന ജോലിയുമുണ്ടായിരുന്നു. സത്യത്തില്‍ ഇത്രയ്ക്ക് പ്രശസ്തനായ ചാര്‍ളിയ്ക്ക് അതിന്റെ ആവശ്യമുണ്ടായിട്ടല്ല. വെറുതെ ഇരിക്കുന്നത് കണ്ടാല്‍ ആരെങ്കിലും പിടിച്ച് ഇന്ത്യന്‍ പ്രസിഡണ്ടാക്കിക്കളയുമോ എന്ന് പേടിച്ചിട്ടും ഒരു ദിവസം വെറുതെ ഇരിക്കുന്ന സമയത്ത് എന്നാല്‍ പിന്നെ മലയാള ഭാഷയേയും നാട്ടുകാരേയും അങ്ങ് ഉദ്ധരിച്ച് കളയാം എന്നൊരു തോന്നലുണ്ടാവുകയും ചെയ്തത് കാരണമാണ് ജോലിക്ക് ശ്രമിച്ചത്. നാട്ടുകാരെ പറ്റി തനിക്ക് പൊതുവെ ‘പോ പുല്ലേ’ എന്ന് പറയുന്ന പ്രത്യേകതരം കാഴ്ച്ചപ്പാടാണ് എന്ന് ചാര്‍ളി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

ഇന്‍ഫാക്ട് പത്രത്തിലേക്കുള്ള ഇന്റര്‍വ്യൂ സമയത്ത് പത്രാധിപര്‍ ഇവിടെ ജോലി ചെയ്യുന്നവരില്‍ പലരും താങ്കളുടെ നാട്ടുകാരാണ് എന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ എന്ന് കേട്ട മാത്രയില്‍ ചാര്‍ളി ശീലത്തിന്റെ പുറത്ത് തന്റെ കാഴ്ച്ചപ്പാടിന്റെ പേര് പറയുകയും ഒരു നിമിഷം താന്‍ ഇന്ത്യന്‍ പ്രസിഡണ്ട് തന്നെ ആവേണ്ടി വരുമോ എന്ന് പേടിക്കുകയും ചെയ്തു. ഭാഗ്യവശാല്‍ (ചാര്‍ളിയുടെ എന്നാണ് ഉദ്ദേശിക്കുന്നത്, പത്രത്തിന്റെ അല്ല) പത്രാധിപര്‍ക്ക് ചെവി അല്‍പ്പം പതുക്കെ ആയതിനാല്‍ ചാര്‍ളിയ്ക്ക് ആ ദുര്യോഗം വന്ന് ഭവിച്ചില്ല. അങ്ങനെ കേട്ടെഴുത്ത് എന്ന് ഭാരിച്ച ഉത്തരവാദിത്തമുള്ള ജോലി ചാര്‍ളി വളരെ ശ്രദ്ധയോടെയും ഭംഗിയോടെയും ചെയ്ത് വന്നു. കേട്ടെഴുത്ത് ചെയ്യുമ്പോള്‍ താന്‍ കേള്‍ക്കുന്നത് കൂടാതെ കയ്യില്‍ നിന്നും അല്‍പ്പം ഇട്ട് എഴുതിയിരുന്നതിനാല്‍ പത്രപാരമ്പര്യം പിന്തുടര്‍ന്നതിന്റെ പേരില്‍ ചാര്‍ളി ജോലിസ്ഥലത്തും പ്രശസ്തനായി. ഒരുവേള ചാര്‍ളി ഈ പത്രത്തിന്റെ പത്രാധിപര്‍ തന്നെ ആയിമാറുമോ എന്ന് ജനം ഭയന്നു. വേളാങ്കണ്ണി മാതാവിനും ഗുരുവായൂരപ്പനും നേര്‍ച്ചകള്‍ കുന്ന് കൂടി. ഇരുവരും സ്വിസ്സ് ബാങ്കില്‍ അക്കൌണ്ടും കിസാന്‍ വികാസ് പത്രയില്‍ അംഗത്വവും നേടി.

അങ്ങനെ എല്ലാം മംഗളമായി (ഈ പ്രയോഗം ചാര്‍ളിയുടെ പത്രമോഫീസില്‍ നിരോധിയ്ക്കപെട്ടതാണത്രേ)നടന്ന് വരുന്നതിനിടയിലാണ് ചാര്‍ളിയുടെ കഷ്ടകാലം ആരംഭിയ്ക്കുന്നത്. മലയാള ഭാഷയെ ഉദ്ധരിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരൊക്കെ എത്തിച്ചേരുന്ന ആ സ്ഥലത്ത് തന്നെ ചാര്‍ളിയും ഒടുവില്‍ എത്തിച്ചേര്‍ന്നു. മലയാളം ബ്ലോഗുകള്‍. പത്രമോഫീസിലെ കേട്ടെഴുത്തിനിടയില്‍ വീണ് കിട്ടുന്ന ഒഴിവ് വേളകള്‍ ആനന്ദകരമാക്കാനാണ് ചാര്‍ളി ആദ്യമൊക്കെ ബ്ലോഗുകള്‍ തുറന്നിരുന്നത്. പിന്നീടാണ് ഈ മേഖലയില്‍ താന്‍ പ്രശസ്തനായിട്ടിലല്ല്ലോ എന്ന ചിന്ത ചാര്‍ളിയെ അലട്ടാന്‍ ആരംഭിയ്ക്കുന്നത്. ഒരു പതനത്തിന്റെ തുടക്കമായിരുന്നു അത്.

Friday, June 08, 2007

കയ്യേറ്റം

കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു വനജാക്ഷി. നല്ല ചെന്താമര പോലെ തിളങ്ങിയ അവളെ കണ്ട് സൂര്യന്‍ പോലും കൂളിങ് ഗ്ലാസ് വെച്ചു. ഗ്രാമത്തിന്റെ സൌന്ദര്യധാമമായിരുന്ന അവള്‍ ധാവണിപ്പുറമേ ഒരു ലെയര്‍ അഹങ്കാരം കൂടി വാരിച്ചുറ്റിയിട്ടാണ് നടക്കാറ്. പ്രത്യേകിച്ച് ഒന്നുമുണ്ടായിട്ടല്ല. ജസ്റ്റ് ലൈക് ദാറ്റ്. അവളെ.. അങ്ങനെയുള്ളവളെയാണ് സാമിക്കുട്ടി കയ്യേറ്റം ചെയ്തത്. വനജാക്ഷിക്ക് കുറച്ചൊന്നുമല്ല ഈറ വന്നത്. രണ്ട് മഹീന്ദ്രാ ജീപ്പില്‍ തൂങ്ങിപ്പിടിച്ചാണ് അവന്‍ വന്നത്, ഈറ.

വരാന്തയില്‍ വെച്ച് സാമിക്കുട്ടി വനജാക്ഷിയെ കയറിപ്പിടിച്ചു എന്ന് നാട്ടില്‍ പാട്ടായി. കയറിപ്പിടിക്കുക എന്ന് പറഞ്ഞാല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് വക മീറ്റര്‍ റീഡിങ്ങിന് പടി കയറി വരുമ്പോള്‍ വീഴാന്‍ പോകുകയും അറിയാതെ ആ വഴി വന്ന വനജാക്ഷിയുടെ കൈത്തണ്ടയില്‍ പിടിക്കുകയുമായിരുന്നു എന്ന് സാമിക്കുട്ടി കരഞ്ഞ് പറഞ്ഞു. പക്ഷെ ഒരു വാരാന്തപ്പതിപ്പില്‍ പേജ് ത്രീ സ്റ്റോറി മുന്‍കൂട്ടിക്കണ്ട പത്രക്കാര്‍ നിരത്തി ഇന്റര്‍വ്യൂ ചെയ്ത് അതിനുള്ള അവസരം അവന് ഇല്ലാതാക്കി. ഒരു അഭിമുഖം കഴിയും മുമ്പ് അടുത്തവന്‍ തുടങ്ങി. ഒന്നിന് പോകാന്‍ കയറിയപ്പൊഴും മൈക്ക് ടോയ്ലറ്റിന്റെ ഉള്ളില്‍ ആയിരുന്നു.സാമിക്കുട്ടിയുടെ കൈയ്യില്‍.പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ക്ക് അകത്ത് നിന്ന് സാമിക്കുട്ടിയുടെ ഉത്തരം വരുന്നു. അഭിമുഖങ്ങളുടെ എണ്ണം പോലെ മൈക്കില്‍ നിന്നുള്ള കറുത്ത വയര്‍ പോലെ ടോയ്ലറ്റിന്റെ വാതിലിനടിയിലൂടെ നീണ്ട് കിടന്നു.

വനജാക്ഷിയെ നിങ്ങള്‍ എന്നാണ് ആദ്യമായി കാണുന്നത്?
സംഭവം നടക്കുമ്പോളാണ്
ഉദ്ദേശം എത്രമണിയായിക്കാണും?
12:37
ഉറപ്പാണോ?
ഒരു മിനിറ്റ് കൂടില്ല
എങ്ങനെ അറിയാം?
ഞാന്‍ കൃത്യം 12 മണിയ്ക്ക് ഊണ് കഴിയ്ക്കും. അഞ്ചേ അഞ്ച് മിനിറ്റ്.
നിങ്ങള്‍ക്ക് ഈ കൃത്യം ചെയ്യാനുണ്ടായ പ്രചോദനം എവിടെ നിന്നാണ്?
സര്‍ ഐസക്ക് ന്യൂട്ടണ്‍
എന്ത്?
ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം കണ്ട് പിടിച്ചത് അദ്ദേഹമാണല്ലോ.
നിങ്ങള്‍ വീണ്ടും വീഴ്ചയുടെ കഥയാണോ പറയാന്‍ ഉദ്ദേശിക്കുന്നത്?
തല്‍ക്കാലം മറ്റൊന്നും പറയാന്‍ ഉദ്ദേശമില്ല.

ഈ വിധം അഭിമുഖങ്ങള്‍ നിരവധി കഴിഞ്ഞെങ്കിലും സാമിക്കുട്ടി നിലപാട് മാറ്റിയില്ല എന്ന് മാത്രമല്ല ഒരുവേള വനജാക്ഷി തന്നെ കയറിപ്പിടിച്ചതായിരിക്കുമോ എന്ന് പോലും സംശയം പ്രകടിപ്പിച്ച് തുടങ്ങി. വനജാക്ഷിയുടെ വീട്ടിലാകട്ടെ ജീപ്പില്‍ വന്നിറങ്ങിയവര്‍ മടങ്ങിയിരുന്നില്ല. കുളിച്ചുണ്ട് താമസിക്കുകയായിരുന്നു. അവള്‍ കോപം കൊണ്ട് ജ്വലിച്ചു. (ഈ ജ്വലനം നോവലുകളില്‍ വായിച്ച് കണ്ടിട്ടൂള്ള പ്രയോഗമാണ്, കഥാകാരന്‍ ഇവിടെ ഒന്നെടുത്ത് പ്രയോഗിച്ചു എന്ന് മാത്രം. തീ പിടിച്ചിട്ടിന്നുമില്ല എന്ന് ചുരുക്കം)സാമിക്കുട്ടിയുടെ, അതായത് പഞ്ചായത്തില്‍ സ്വയം തൊഴില്‍ എന്ന വ്യാജേന പത്രമിടലും മീറ്റര്‍ റീഡിങ്ങുമായി നടക്കുന്ന, തന്നെ പോലെയുള്ള അത്യാവശ്യം സൌന്ദര്യമുള്ള കൊച്ചുങ്ങളെ കണ്ടാല്‍ കണ്ട ഭാവം നടിക്കാത്ത ഇവനെയൊക്കെ ഒരു പാഠം പഠിപ്പിയ്ക്കുക തന്നെ വേണം. അവള്‍ ഫോണെടുത്ത് കുത്തി.(ഫോണെടുത്ത് കറക്കല്‍ എന്ന പ്രയോഗം പണ്ടായിരുന്നു. ഇപ്പോള്‍ ഫോണല്ല, ഫോണ്‍ക്കമ്പനിക്കാര്‍ കറക്കുന്നു എന്നാണ് സാഹിത്യപ്രയോഗം)

അങ്ങേത്തലക്കല്‍ സുന്ദരേശന്‍ മുതലാളി ഞെട്ടി. തന്റെ അനന്തിരവളെ ആരോ കയ്യേറ്റം ചെയ്തതറിഞ്ഞ് മുതലാളി ഞെട്ടിയ ഞെട്ടല്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ട് വഴി ജനകീയ മന്ത്രിസഭയുടെ മൂക്കിന്റെ തുമ്പിലെത്തി നിന്നു.പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞ് അഹങ്കാരം ചുറ്റി റെഡിയായി നിന്ന വനജാക്ഷിയെ തേടി ഒരു ഫോണ്‍ വന്നു. ജില്ലാ കളക്ടര്‍ നേരിട്ട് വിളിച്ചിരിക്കുന്നു കയ്യേറ്റത്തിനെ പറ്റി അറിയാന്‍.വനജാക്ഷി ഒന്ന് നിലം വിട്ടുയര്‍ന്നു തിരിച്ചിറങ്ങി. ഈ വനജാക്ഷി ആരെന്ന് സാമിക്കുട്ടിയും നാട്ടുകാരും അറിയും. അവള്‍ കണ്ണീരും കൈയ്യും ആളയച്ച് വരുത്തി എന്നിട്ട് അവയെ ഫോണില്‍ കൂടെ പ്രയോഗിച്ചു.

സാറേ പട്ടാപ്പകലായിരുന്നു കയ്യേറ്റം. സാറിന്റെ ജില്ലയില്‍, സാറിന്റെ മൂക്കിന് താഴെ... (തേങ്ങല്‍)
ങാ.. മുഖ്യന്‍ നേരിട്ട് വിളിച്ച കയ്യേറ്റക്കേസായത് കൊണ്ടാ. എവിടെയാ ഈ സ്ഥലം?
കണ്ണഞ്ചുമുക്ക്.. വലിയപുരയ്ക്കല്‍ വനജാക്ഷിയുടെ വീട് എല്ലാരും അറിയും സാറേ..
കയ്യേറ്റം ചെയ്ത ആള്‍‍ അവിടെ തന്നെയാണോ താമസം?
ഇവിടെ അടുത്ത് തന്നെ
കേസിനാസ്പദമായി എന്തെങ്കിലും രേഖയുണ്ടോ?
ഓര്‍ക്കാപ്പുറത്ത് പെട്ടെന്നുള്ള കയ്യേറ്റമല്ലായിരുന്നോ സാറേ.. രേഖയുണ്ടാക്കാനും പരാതിപ്പെടാനുമൊന്നും പറ്റിയില്ല.
ഉം. മുഖ്യന്റെ കേസായിപ്പോയില്ലേ? ശരി ഞാന്‍ നാളെ പോലീസ് സംഘവുമായി അവിടെയെത്താം. കയ്യേറ്റക്കാരനെ ഒഴിപ്പിയ്ക്കാം.
അവനെ ഈ ജില്ലയില്‍ നിന്ന് തന്നെ ഒഴിപ്പിയ്ക്കണം സാറേ.
ശരി നാളെ കാണാം.

വനജാക്ഷി സന്തോഷം കൊണ്ട് മതി മറന്നു. എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.പിറ്റേന്ന് രാവിലെ സാമിക്കുട്ടിയെ പോലീസ് ഇടിച്ച് കൂമ്പ് വാട്ടുന്നത് സ്വപ്നം കണ്ട് കിടന്ന് വനജാക്ഷി രാവിലെ പതിവില്ലാതെ ഒരു വെളിച്ചം മുഖത്തടിച്ചാണ് ഉണര്‍ന്നത്.കണ്ണ് തുറന്ന് നോക്കുമ്പോള്‍ മേല്‍ക്കൂരയില്ല. ദു:സ്വപ്നമാവുമെന്ന് കരുതി കണ്ണ് തിരുമ്മി എണീറ്റ വനജാക്ഷിയുടെ മുമ്പില്‍ അവന്‍ നില്പുണ്ടായിരുന്നു.

ജെസിബി. ഒപ്പം കൈയ്യേറ്റം ഒഴിപ്പിയ്ക്കാന്‍ വന്ന കളക്ടറും സംഘവും.
ബോധം പോയി പിന്നിലേക്ക് മലര്‍ന്നടിച്ച് വീണ വനജാക്ഷിയെ കളക്ടര്‍ ജെസിബി കൊണ്ട് തന്നെ കോരിയെടുത്ത് ആമ്പുലന്‍സിലാക്കി.

Saturday, March 03, 2007

കൊളസ്ട്രോള്‍

കുന്തിച്ചിരുന്ന് കാലിന്റെ മുട്ട് വേദനിച്ച് തുടങ്ങിയപ്പോഴാണ് സ്വാമി രാത്രി ഒന്ന് നടക്കാനിറങ്ങിയത്. സന്നിധാനത്തിന്റെ പുറകില്‍ മതിലിലെ പൊത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ഹവായ് ചരിപ്പ് ധരിച്ച് പടികളിറങ്ങി. കഴിഞ്ഞ മാസം രാത്രി മെല്ലെ ഒന്ന് ഉലാത്താനിറങ്ങിയപ്പോള്‍ പതിനേഴാമത്തെ പടിയില്‍ വെച്ച് ഒരു ചിരട്ടക്കഷ്ണം കുത്തി കാല് മുറിഞ്ഞു. സാമദ്രോഹികള്‍ ഗ്യാപ്പ് കിട്ടിയാല്‍ തേങ്ങയെറിഞ്ഞുടയ്ക്കും ചുറ്റുപാടും. ആ സംഭവത്തില്‍ പിന്നെ രഹസ്യമായി വരുത്തിയ ചെരിപ്പ് ധരിയ്ക്കാതെ പുറത്തിറങ്ങാറില്ല.

ഈയിടെയായി ആരോഗ്യം മോശമായി വരുന്നു. ഈ നെയ്യും പഞ്ചസാരയും കല്‍ക്കണ്ടവും തേങ്ങയും കൊപ്രയുമൊക്കെ തിന്ന് കൊളസ്ട്രോള്‍ കൂടിയിരിക്കുമോ എന്നാണ് പേടി. ഒരു തമിഴന്‍ ഭക്തന്‍ തേങ്ങ പൊതിഞ്ഞ് കൊണ്ട് വന്ന പത്രത്തിന്റെ കഷ്ണത്തിലാണ് സ്വാമി ‘കുളസ്ട്രാളി‘നെ പറ്റി വായിക്കുന്നത്. പണ്ട് മദിരാശിയില്‍ പൂവരശ് കൌണ്ടര്‍ എന്ന കള്ളപ്പേരില്‍ ടൈപ്പ് റൈറ്റിങ് പഠിയ്ക്കുന്ന കാലത്ത് പഠിച്ച മുറിത്തമിഴ് വെച്ച് അയ്യന്‍ ‘ഡോക്ടറോട് ചോദിപ്പിന്‍‘ പംക്തി വായിച്ചു.

തിണ്ടിവനത്ത് നിന്ന് ചൊക്കലിംഗം: ഡോക്ടര്‍, ഞാന്‍ 45 വയസുള്ള യുവാവാണ്. യാതൊരു വിധ ദുശ്ശീലങ്ങളുമില്ല. പുകവലി എന്നൊരു ഏര്‍പ്പാടുണ്ടെന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ എന്ന് അറിയില്ല, ഏതായാലും എനിക്ക് ആ പരിപാടി ഇല്ല. മദ്യപാനം കുടിയ്ക്കാറില്ല. തൈര് സാദം മാത്രമാണ് കഴിയ്ക്കാറ്. ബ്രഹ്മചാരിയാണ്. ഈയിടെയായി രാത്രി കിടക്കുമ്പോള്‍ എന്റെ ഇടത് കൈയ്യിന് ഒരു വേദന വരാറുണ്ട്. എന്റെ അടുത്ത് ട്യൂഷന് വരുന്ന ചെമ്പകം പുസ്തകം തരുമ്പോള്‍ കൈയ്യില്‍ തൊട്ട അന്ന് മുതല്‍ തുടങ്ങിയതാണ്. ഞാന്‍ പാപം ചെയ്തോ ഡോക്ടര്‍? എന്താണ് എന്റെ രോഗം?

ഡോ:ഗീവറുഗീസ് നാടാര്‍: പുള്ളേ ചൊക്കമേ.. നിന്റെ രോഗം എനിക്ക് പിടികിട്ടി. അതിനുള്ള മറുപടി ഞാന്‍ ഇതേ പത്രത്തില്‍ ഡോ:മന്ദാകിനി പിള്ള എന്ന പേരില്‍ കൈകാര്യം ചെയ്യുന്ന മാന‍സികാരോഗ്യപംക്തിയില്‍ പറയാം. ശാരീരികമായി നിനക്ക് ‘കുളസ്ട്രോള്‍‘ എന്ന രോഗമാണ്. തൈര്‍ ശാദം ഓവറായി കഴിയ്ക്കുന്നത് കൊണ്ട് ഉണ്ടാവുന്നത്. മരണം സംഭവിക്കാവുന്ന രോഗമാണ്. ഇതിന് മരുന്നുണ്ടെങ്കിലും നിന്റെ ശീലങ്ങള്‍ അഥവാ ശീലമില്ലായ്മ വായിച്ച സ്ഥിതിയ്ക്ക് അത് ഉപദേശിച്ച് നിന്നെ പോലെ ഒരു അരസികനെ രക്ഷിക്കാന്‍ എന്റെ എത്തിക്സ് അനുവദിക്കുന്നില്ല. വേണമെങ്കില്‍...

ബാക്കി ഭാഗം കീറിപ്പോയിരുന്നു. എങ്കിലും സ്വാമിയ്ക്ക് അറിയാനുള്ളത് അറിഞ്ഞു. ഇപ്പോള്‍ ഇടത് കൈയ്ക്ക് വേദനയുണ്ടോ എന്നൊരു ശങ്ക. പണ്ട് ഒരു മുത്തുമാല എന്നോ അലമേലു എന്നോ പറഞ്ഞ നാടകനടി ഒളിച്ച് വന്ന് തന്നെ തൊട്ടിട്ടുണ്ട് എന്നതും ചേര്‍ത്ത് വായിച്ചാല്‍ താനും ചൊക്കലിംഗം ചെക്കനും തമ്മില്‍ വലിയ വ്യത്യാസമില്ല. അയ്യന്‍ ഞെട്ടി. എന്ന് പറഞ്ഞാല്‍ ഞെട്ടറ്റ് നിലം പതിച്ചു. ബോധം വന്നയുടന്‍ സന്നിധാനത്തെ ഹൃദ്രോഗാശുപത്രിയിലേക്ക് വെച്ച് പിടിച്ചു.

ഹൃദ്രോഗാശുപത്രി സര്‍ക്കാര്‍ വകയാണ്. ഭയങ്കരനാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവനാണ്. ചില്ലറക്കാരനുമല്ല. ആശുപത്രിയിലേക്ക് കടന്നപ്പോ ചെറിയ ഭയം തോന്നി. ഭാഗ്യത്തിന് സ്പെഷ്യലിസ്റ്റിനെ തന്നെ കണ്ടു. കമ്പൌണ്ടര്‍ മാത്തുക്കുട്ടി. പെരിയ ഡാക്കിട്ടര്‍ പെരിയത്താനേക്കാള്‍ പെരിയവര്‍. മലയാള രാജ്യം ഭരിക്കുന്നതേ മാത്തുക്കുട്ടിയാണെന്നാ ജനം പറയുന്നത്. (അവന്, ജനത്തിന് വേറെ പണിയില്ല എന്നത് ഓഫ് ടോപിക്കാണ്). മാത്തുക്കുട്ടി സ്വാമിയെ ഒന്ന് ഇരുത്തി നോക്കി. രെജിസ്റ്ററെടുത്തു.

മാത്തു:പേര്?
സ്വാമി: സ്വാമി
മാത്തു: ഇവിടെ എല്ലാവരും സ്വാമിമാരാ. ശരിക്കുള്ള പേര് പറ.
സ്വാമി:മണി... ഏ.മണി
മാത്തു: മണിക്കെന്ത് വേണം?
സ്വാമി: ചികിത്സ
മാത്തു: ശരി. സൌജന്യമോ അതോ മറ്റവനോ?
സ്വാമി: മറ്റവനോ?
മാത്തു: പഞ്ചന്‍.. പഞ്ചനക്ഷത്രന്‍. ഐ മീന്‍ സുഖ ചികിത്സ.
സ്വാമി: സൌജന്യം മതി
മാത്തു: ഇടത് കൈയ്ക്ക് വേദന അല്ലേ?
സ്വാമി: അതെ. എങ്ങനെ മനസ്സിലായി?
മാത്തു: ഞാനും തമിഴ് പത്രമാണ് വായിക്കാറ്. അത് പോട്ടെ. ഇമ്പോര്‍ട്ട് ലൈസന്‍സുണ്ടോ?
സ്വാ: ഇല്ല
മാ: സഹകരണബാങ്ക് വായ്പ?
സ്വാ: ഇല്ല
മാ: കാര്‍ഷിക കടം?
സ്വാ:ഇല്ല
മാ: പോട്ടെ വോട്ടവകാശമുണ്ടോ?
മാത്തുക്കുട്ടിയെ മുഷിപ്പിയ്ക്കണ്ട എന്ന് കരുതി സ്വാമി പറഞ്ഞു. “അല്‍പ്പം”.
മാ: അവനെ എപ്പോഴെങ്കിലും പ്രയോഗിച്ചിട്ടുണ്ടോ?
സ്വാ: അവസരം കിട്ടിയിട്ടില്ല
മാ: അപ്പോള്‍ താന്‍ മാതൃകാ പൌരനുമല്ല. മാതൃകാ പൌരന്മാര്‍ക്ക് നാലാം വാര്‍ഡില്‍ ഒരു ബെഡ്ഡുണ്ടായിരുന്നു. അതും തല്‍ക്കാലത്തേയ്ക്ക് നടപ്പില്ല എന്നര്‍ത്ഥം.

നിരാശനായ സ്വാമി സംശയം തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.
സ്വാ: ഇമ്പോര്‍ട്ട് ലൈസന്‍സ് എന്ന് പറഞ്ഞല്ലോ. അതെന്തിന്?
മാ: സ്കാന്‍ ചെയ്യണം. മെഷീന്‍ പണിമുടക്കിലാണ്.പുതിയവനെ ജര്‍മ്മനിയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാരിന്റെ ഇമ്പോര്‍ട്ട് ലൈസന്‍സില്‍ കൂറ കാഷ്ഠിച്ച് സ്റ്റാമ്പ് വ്യക്തമല്ലാതായി. ഉപയോഗശൂന്യമായ മറ്റ് വസ്തുക്കളുടെ കൂടെ അതിപ്പോള്‍ സെക്രട്ടേറിയറ്റില്‍ വെച്ചിരിക്കുന്നു.
സ്വാ: സര്‍ക്കാരല്ലേ ലൈസന്‍സൊക്കെ കൊടുക്കുന്നത്? പിന്നെന്തിനാ സര്‍ക്കാരിന് സ്വന്തം പേരില്‍ ലൈസന്‍സ്?
മാ: സര്‍ക്കാര്‍ കള്ളപ്പേരില്‍ മറ്റൊരു കമ്പനിയുടെ മേയ്ക്കപ്പിട്ടാണ് പരിപാടിയൊപ്പിക്കുന്നത്.
സ്വാ: അതെന്തിന്?
മാ: ടാക്സ് ലാഭിയ്ക്കാന്‍
സ്വാ: ആരാണ് ഈ കമ്പനി തുടങ്ങി രാജ്യത്തിന് വേണ്ടി ത്യാഗമനുഷ്ഠിക്കുന്നത്?
മാ: നമ്മുടെ ജനകീയന്മാര്‍ തന്നെ. മറ്റാര്?
സ്വാ: വാസ്തവം. ഞാനത്രയ്ക്ക് ചിന്തിച്ചില്ല.
മാ: തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടിപ്പിക്കല്‍ പൊതുജനമല്ലേ താന്‍?
കമ്പൌണ്ടര്‍ മാത്തുക്കുട്ടി ചിരിയടക്കാന്‍ പാട് പെട്ടു.

സ്വാമിയ്ക്ക് കലി വന്നു.
സ്വാ: നീ ആരോടാ സംസാരിക്കുന്നത് എന്നറിയാമോ? ഞാന്‍ സ്വാമിയാണ്, സ്വാമി. സന്നിധാനത്തെ സ്വാമി.
മാ: താന്‍ ഹിമാലയത്തിലെ സ്വാമിയായാലും ശരി അലമ്പുണ്ടാക്കിയാല്‍ വിവരമറിയും.
സ്വാ: നിന്നെ ഞാന്‍.. ശപിച്ച്...
മാ: ഒരു മിനിറ്റ്. എനിക്ക് ആള് മാറിയതാണ്. ക്ഷമിയ്ക്കണം.
സ്വാ: അങ്ങനെ വഴിക്ക് വാ
മാ: അങ്ങ് ദേവസ്വത്തിന്റെ ആളാണെന്ന് അറിഞ്ഞില്ല.
സ്വാ: ഉം..
മാ: സ്വാമീ അങ്ങ് വര്‍ക്കിച്ചനെ അറിയുമോ?
സ്വാ: ഏത് വര്‍ക്കിച്ചന്‍?
മാ: ദേവസ്വം മന്ത്രി വര്‍ക്കിച്ചന്‍ എന്റെ അമ്മായിയപ്പനാണ്. മറ്റന്നാള്‍ ദേവസ്വം ബില്ല് അവതരിപ്പിയ്ക്കും മന്ത്രിസഭയില്‍. അതിനിടയില്‍ ദേവസ്വം ഡിപ്പാര്‍ട്ട്മെന്റിലെ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ വണ്‍ മിസ്റ്റര്‍ ഏ.മണി അഥവാ സ്വാമി ഡ്യൂട്ടി സമയത്ത് ഓഫീസില്‍ നിന്നിറങ്ങി നടന്ന് കൃത്യ വിലോപം നടത്തി എന്ന് ഒരു പരാതി അങ്ങേര്‍ക്ക് കിട്ടിയാല്‍ എന്ത് സംഭവിക്കും എന്നറിയാമോ? സന്നിധാനത്തെ തേങ്ങയും കര്‍പ്പൂരവും മറിച്ച് വിറ്റു എന്നും കൂടിയായാല്‍?
സ്വാ: മാത്തുക്കുട്ടിച്ചായന്‍ ചതിക്കരുത്. പണി കളയരുത്. പെന്‍ഷന്‍ പറ്റാന്‍ ഇനി അധികകാലമില്ല എനിക്ക്.
മാ: എന്നാല്‍ ഓട് തിരിഞ്ഞോട് സന്നിധാനത്തേയ്ക്ക്.

തിരിഞ്ഞ് നോക്കാതെയോടിയ സ്വാമി വഴി തെറ്റി കാട്ടില്‍ കയറി. ഡിന്നര്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഒരു കടുവ ഡിസേര്‍ട്ടിന് സ്വാമിയെ പിടിച്ച് തിന്നു.

പിറ്റേന്ന് പത്ര വാര്‍ത്ത:
1)ദേവസ്വം വകുപ്പില്‍ ക്ലാസ് ഫോര്‍ ജീവനക്കാരന്റെ ഒഴിവിലേക്ക് അടിയന്തിരമായി നടത്തിയ പരീക്ഷയ്ക്കിടയില്‍ തിക്കും തിരക്കും: പോലീസ് ആകാശത്തേയ്ക്ക് വെടി വെച്ചു.
2) സന്നിധാനത്തിനടുത്തുള്ള കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കടുവയുടെ മരണ കാരണം തമിഴ് ദിനപത്രത്തിലൂടെ പ്രശസ്തനായ മൃഗ ഡോക്ടര്‍ ഗോണ്‍സാല്‍വസ് ഗോള്‍വാള്‍ക്കര്‍ സ്ഥിരീകരിച്ചു. മരണ കാരണം കൊളസ്ട്രോള്‍!

Sunday, December 03, 2006

ബുദ്ധിജീവി- ഫാഗം നമ്പ്ര രണ്ട്

പ്രിന്‍സിപ്പാളിന്റെ കൈയ്യിലെ വെള്ളക്കടലാസ് എന്നെ നോക്കി ‘ങ്യാഹഹാ’ എന്ന് മണിച്ചിരി ചിരിച്ചു. ഒരു ചോദ്യചിഹ്നം എന്റെ കണ്ണുകളില്‍ കണ്ട പ്രിന്‍സി വിശദീകരിച്ചു. കിളിയെ കണ്ട് കാര്യം വിശദീകരിക്കാന്‍ പോകുന്ന ഞങ്ങള്‍ മുന്‍കൂര്‍ ജാമ്യമെടുക്കണം പോലും. ജാമ്യം ഞങ്ങള്‍ക്കല്ല. പുള്ളിക്കാരന് പോലീസും അലമ്പുമൊന്നും കോളേജിന്റെ ഉള്ളില്‍ വരുന്നത് തീരെ ഇഷടമല്ലത്രേ. അരസികന്‍! ആയതിനാല്‍ ഈ മംഗളകര്‍മ്മത്തിന്റെ പരികര്‍മ്മി ഞാനാണെന്നും പുഷ്പവൃഷ്ടിയോ മറ്റോ ഉണ്ടായാല്‍ അനുഗ്രഹവര്‍ഷം ഈയുള്ളവന്‍ ഏറ്റെടുത്തോളാം എന്നും താളിയോല വേണം പോലും. സംഭാഷണം മാത്രമാണ് ലക്ഷ്യമെന്നൊന്നും പറഞ്ഞിട്ട് പുള്ളിയ്ക്ക് ഒരു കുലുക്കവുമില്ല. നോര്‍വീജിയന്‍ മദ്ധ്യസ്ഥരെ കണ്ട തമിഴ്പുലികളെ പോലെ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല.

ഇവന്റെ ഒപ്പ് മനോഹരമാണ് ബിനോയ് ഒപ്പിടും എന്ന് എനിയ്ക്ക് പറയാന്‍ ഗ്യാപ്പ് കിട്ടുന്നതിന് മുമ്പ് അവന്‍ പേനയും പേപ്പറും എന്റെ മുന്നിലേയ്ക്ക് നീക്കി വെച്ചു. തിരിച്ച് അത് അവന്റെ മുന്നിലേയ്ക്ക് തന്നെ ഇട്ട് കൊടുത്ത് അവന്റെ ചെപ്പയ്ക്കൊന്ന് പൂശ്യാലോ എന്ന് ഉള്ളില്‍ നിന്ന് വിളി വന്നെങ്കിലും പ്രിന്‍സിയുടെ ലോല ഹൃദയം മുറിപ്പെട്ടാലോ, എന്റെ ഇമേജ് പോയാലോ എന്നൊക്കെയുള്ള പ്രശ്നങ്ങളാല്‍ ഞാന്‍ എഴുതി ഒപ്പിട്ടു കൊടുത്തു. എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞു. മാര്യേജ് രെജിസ്റ്ററില്‍ ഒപ്പിട്ട വധൂവരന്മാരെ എന്ന പോലെ പ്രിന്‍സിപ്പാള്‍ ഞങ്ങളെ ആശീര്‍വദിച്ച് ഓഫീസില്‍ നിന്ന് പുറത്താക്കി ആ മണിയറയുടെ വാതിലടച്ചു.

ഞാന്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകള്‍ നടത്താതെയല്ല ഒപ്പിട്ടത്. സമയം ഉച്ചയ്ക്ക് 2.30. കോട്ടയ്ക്കല്‍-ചെമ്മാട് ട്രിപ്പാവണം ഇപ്പോള്‍. അറ്റകൈയ്ക്ക് പോലീസ് സ്റ്റേഷനിലെത്തിയാലും അത് കോട്ടക്കല്‍ സ്റ്റേഷനല്ല ചെമ്മാട് സ്റ്റേഷനാവും. അടിപിടിയില്ലാതെ കാര്യം കഴിയ്ക്കണം. അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്നതിനിടയില്‍ ഞാന്‍ ബിനോയിയെ ഒന്ന് പൂശാന്‍ മന‍സ്സില്‍ കണ്ടത് മറന്നു. ഞങ്ങള്‍ ബസ്റ്റോപ്പിലെത്തി. ഞാന്‍ കോട്ടക്കല്‍ ഭാഗത്ത് നിന്ന് ബസ് വരുന്നതിലും ബിനോയ് അപ്പുറത്തെ അറബിക് കോളേജിലെ രണ്ടാം നിലയില്‍ തുറന്ന ജനാലയിലൂടെ കാണുന്ന പെണ്‍കുട്ടികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നു.

നിമിഷങ്ങള്‍ 20:20 ക്രിക്കറ്റിലെ അവസാന ഓവറിലില്‍ എന്ന പോലെ സ്ലോ മോഷനില്‍ നീങ്ങി. ഈ വിധിവൈപരീത്യം എന്ന് പറയുന്നത് മലയാളം ഭാഷയിലെ അര്‍ത്ഥമില്ലാതെ വെറുതെ വലിച്ചു നീട്ടിയ ബബിള്‍ഗം പോലെ കിടക്കുന്ന ഒരു വാക്കല്ല എന്നും അത് ഉള്ള ഒരു സാധനമാണെന്നും അപ്പോഴാണ് മനസ്സിലായത്. ഫസ്റ്റ് ഓഫ് ആള്‍ അന്ന് 2.30ന് പി.ടി.ബി ചെമ്മാട്-കോട്ടക്കല്‍ ട്രിപ്പായിരുന്നു. ചെമ്മാട് ദിശയിലേയ്ക്ക് കണ്ണിമചിമ്മാതെ നോക്കിയിരിക്കുകയായിരുന്ന ബിനോയിയെക്കാളും നേരത്തെ ഞാനാണ് ആ കാഴ്ച കണ്ടത് അല്ല കേട്ടത്. ഓട്ടോറിക്ഷകള്‍ പേറ്റന്റ് ചെയ്തിട്ടുള്ള ‘കിലുക്ക’ത്തിന്റെ അത്ര വരില്ലെങ്കിലും മോശമില്ലാത്ത തരത്തില്‍ തട്ട്പൊളിപ്പന്‍ ഹിന്ദിപ്പാട്ടിന്റെ ‘ഛില്‍,ഛില്‍’ എന്നുള്ള മുട്ട്. കേള്‍വിക്ക് കുറവുണ്ടോ എന്ന സംശയത്താല്‍ ഡോക്ടറെ കാണാന്‍ കോട്ടക്കലേയ്ക്കും ചെമ്മാട്ടേയ്ക്കും പോയിരുന്ന പലര്‍ക്കും കേള്‍വിക്ക് തല്‍ക്കാലം തകരാറൊന്നുമില്ലെന്നും പത്ത് മിനിറ്റ് കൂടി ഇതിലിരുന്നാല്‍ ചിലപ്പോള്‍ തകരാറ് വരുമെന്നും തോന്നി പകുതി വഴിയില്‍ തന്നെ ഇറങ്ങി ബസ്സ് കാശും ഡോക്ടര്‍ ഫീസും ലാഭിച്ച് കൊടുത്ത് പ്രശസ്തി നേടിയ പി.ടി.ബി വരുന്നത് വളവ് തിരിയുന്നതിന് മുമ്പേ ഞാന്‍ അറിഞ്ഞു.

ദൈവത്തിനെ കുറ്റപ്പെടുത്താനും അങ്ങേര്‍ക്കെന്നോട് ഇത്ര വിരോധം തോന്നാന്‍ ഞാന്‍ ഡയറക്റ്റ് മാര്‍ക്കറ്റിങ്ങിന്റെ ബിസിനസ് കിറ്റുമായി പുള്ളിയുടെ വീട്ടിലൊന്നും ചെന്നില്ലല്ലോ എന്നാലോചിച്ച് തലപുണ്ണാക്കാനൊന്നും സമയം കിട്ടിയില്ല. ശ്രദ്ധിച്ച് കളിച്ചില്ലെങ്കില്‍ നാളെ സച്ചിന്‍ ഇന്ത്യന്‍ ഇന്നിങ്സ് ശ്രീലങ്കയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഞാന്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ ലോക്കപ്പിലിരുന്ന് ബ്രേക്ക്ഫാസ്റ്റിന് ബണ്ണിന്റെ പാക്കറ്റ് ഓപ്പണ്‍ ചെയ്യുകയാവും. ക്രിക്കറ്റ് കളിയുള്ള ദിവസം അഛനെ സ്റ്റേഷനില്‍ വരാനും ജാമ്യമെടുക്കാനുമൊക്കെ നിര്‍ബന്ധിയ്ക്കുന്നത് മറ്റൊരു ക്രിക്കറ്റ് ഫാന്‍ എന്ന നിലയില്‍ എനിയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അത് കൊണ്ട് ഞാന്‍ ബിനോയോട് ബസ് തടുക്കാനും എന്ത് വന്നാലും മുന്നില്‍ നിന്ന് മാറാതെ വണ്ടി പോകാതെ നോക്കണം എന്നും പറഞ്ഞു. ഞാന്‍ ഉള്ളില്‍ കേറി കിളിയെ കാണുന്നു, ‘ഡീല്‍’ ചെയ്യുന്നു. ആ റോള്‍ അവന്‍ ചെയ്യാന്‍ മോഹിച്ചിരുന്നു എങ്കിലും റിസ്ക് കാല്‍ക്കുലേറ്റ് ചെയ്യുന്നതില്‍ എന്നേക്കാള്‍ മെച്ചമായതിനാലാവണം, സമ്മതിച്ചു.

ബസ് വളവ് തിരിഞ്ഞതും മറ്റൊരു അത്യാഹിതം സംഭവിച്ചു. ഞങ്ങളുടെ കോളേജിന്റെ നേരെ എതിര്‍വശത്ത് ഒരു ‘പാര’ലല്‍ കോളേജ് ഉണ്ട്. ഞങ്ങളുടെ കോളേജിന്റെ അതേ പേരാണ് ഇതിന് അതേ ബസ്സ്റ്റോപ്പും. അവിടെ പഠിയ്ക്കുന്നവരും നാട്ടുകാര്‍ ചോദിച്ചാല്‍ തിരൂരങ്ങാടി കോളേജിലാ എന്നേ പറയൂ എന്നതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ സേം സ്റ്റാറ്റസ്. ഞങ്ങളുടെ കോളേജിലേക്കാള്‍ നല്ല പെണ്‍കുട്ടികള്‍ അവിടെ ഉണ്ടായിരുന്നിട്ടും ഉള്ളത് കൊണ്ട് ഓണം പോലെ ജീവിയ്ക്കുന്ന ഞങ്ങളുടെ കഞ്ഞിയില്‍ പല സൈസിലും ഷേപ്പിലുമുള്ള പാറ്റകളെ ഇടാന്‍ ഇവന്മാര്‍ക്ക് സ്പെഷ്യല്‍ ടാലന്റായിരുന്നു. ലവന്മാരെങ്ങാന്‍ ഈ ക്യാമ്പസിലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനേ എന്ന് പലപ്പോഴും തോന്നിപ്പിയ്ക്കുന്ന തരത്തില്‍ ഗ്ലാമറുള്ളവരും. ഇതിനെ ഞങ്ങള്‍ നേരിട്ടിരുന്നത് പലപ്പോഴും ക്രൂരം എന്ന് പറയാവുന്ന തരത്തില്‍ അവന്മാരുടെ ബസ് പാസ് പാരലല്‍ ആണെന്ന് ബസില്‍ വെച്ച് പരസ്യമായി കണ്ടക്ടറോട് പറഞ്ഞും‍ റോട്ടിലിട്ട് അവരെ പൂശി ‘പോലീസ്കേറാമല‘യായ ക്യാമ്പസ്സിലേയ്ക്ക് ഉള്‍വലിഞ്ഞുമാണ്. അത് കൊണ്ട് അനാരോഗ്യപരമായ ഒരു കോമ്പറ്റീഷന്‍ അവിടെ നിലനിന്നിരുന്നു.

അന്ന് ഇടിവെട്ടി നില്‍ക്കുന്ന എന്റെ തലയില്‍ നല്ല വലിപ്പമുള്ള ശ്രീലങ്കന്‍ തേങ്ങ എന്ന പോലെ ഈ പാരലല്‍ കോളേജും വിട്ടു എന്ന തിരിച്ചറിവ് ഠേ എന്ന് വന്ന് വീണു. കോളേജിന് മുമ്പില്‍ നിര്‍ത്താന്‍ ഉദ്ദേശമില്ലായിരുന്ന ബസ്സിനെ ബിനോയ് മുന്നില്‍ ചാടി തടുത്തു. എന്തൊക്കെ പറഞ്ഞാലും അന്തംവിട്ട കളികള്‍ക്ക് അവനൊരു പുലി തന്നെയായിരുന്നു. ആ ബസ്സെങ്ങാനും ബ്രേക്കിട്ടിരുന്നില്ലെങ്കില്‍.. ഞാന്‍ ബസ്സില്‍ വലിഞ്ഞു കയറി. ഈ സെറ്റപ്പെല്ലാം കണ്ട ‘പാര’ലല്‍ അണ്ണന്മാര്‍ക്ക് സംഭവം പെട്ടെന്ന് കത്തി. സ്വന്തമായി ബസ് തടുക്കാന്‍ പല ലീഗല്‍ കോമ്പ്ലിക്കേഷന്‍സുമുള്ള അവര്‍ ഈ അവസരം കണ്ട് ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടത് പോലെ ആക്രാന്തചിത്തരായി.

രണ്ടേ രണ്ട് പയ്യന്മാര്‍ മാത്രം ബസ് തടുത്തിരിക്കുന്നു. ഒന്നുമില്ലെങ്കിലും നമ്മളും വിദ്യാര്ത്ഥികളല്ലേ സഹായിക്കണ്ട കടമ ഞങ്ങള്‍ക്കില്ലേ എന്നൊക്കെ മനസ്സില്‍ കരുതിയിട്ടാവും പത്ത് പതിനഞ്ച് തടിമാടന്മാര്‍ ആ സൈഡില് ‍നിന്നും റോഡ് ക്രോസ് ചെയ്ത് ഓടി വന്ന് എന്റെ പിന്നാലെ ബസ്സില്‍ വലിഞ്ഞ് കയറി. ബസ്സില്‍ പൂരത്തെരക്ക്. ഞാന്‍ അന്തംവിട്ടിരിക്കുന്ന നാട്ടുകാര്‍ക്കിടയിലൂടെ തിരക്കിച്ചെന്ന് കിളിയെ കോളറില്‍ പിടിച്ച് പൊക്കി. വേണ്ടഡാ എന്നൊക്കെ യാത്രക്കാര്‍ പറയുന്നുണ്ടായിരുന്നു. ഇന്നലെ നിങ്ങള്‍ക്കീ ശബ്ദമുണ്ടായിരുന്നില്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞതല്ലാതെ ഞാന്‍ ഉറക്കെ പറഞ്ഞില്ല.

കിളിയെ രണ്ട് ഉന്തുന്തി പെടയ്ക്കാന്‍ കൈയ്യോങ്ങിയപ്പോഴാണ് ഇന്നലത്തെ കിളി മുങ്ങി പകരം പുതിയ ആള്‍ വന്നത് മനസ്സിലാക്കിയത്. അപ്പോഴേയ്ക്ക് പാരലല്‍ സംഘം സ്റ്റേജ് കയ്യേറിയിരുന്നു. എനിയ്ക്കെന്തെങ്കിലും പറയാന്‍ അവസരം കിട്ടുന്നതിന് മുമ്പ് “കോളേജ് പിള്ളേരോടാ നിന്റെ കളി അല്ലേഡാ“ എന്ന് പറഞ്ഞ് ഒരു തടിമാടന്‍ കിളിയെ മുഖമടച്ച് ഒരടിയങ്ങോട്ട് കൊടുത്തു. ആ അടിയുടെ വൈബ്രേഷന്‍ കെട്ടടങ്ങും മുമ്പ് കിളിയും അവരും തമ്മില്‍ പൊരിഞ്ഞ അടിയായി. ആവശ്യമില്ലാത്ത കാര്യത്തില്‍ ഞാന്‍ പണ്ടും ഇടപെടാറില്ലായിരുന്നു. ഞാന്‍ ബസ്സില്‍ നിന്ന് ചാടി ഇറങ്ങി ബസ്സിന്റെ മുന്നിലെ ബിനോയിയോട് കാര്യം പറഞ്ഞു.

അപ്പോഴേയ്ക്കും സാമാന്യം നല്ല അടി നടക്കുകയും കിളിയുടെ ചുണ്ടും മൂക്കുമൊക്കെ പൊട്ടുകയും ചെയ്തിരുന്നു. ചോര വന്നാല്‍ പിന്നെ നേരെ പോലീസ് സ്റ്റേഷനിലേയ്ക്ക് വണ്ടി എടുക്കുകയെന്നതാണ് അടുത്ത പടി. പാരലല്‍ പയ്യന്മാര്‍ ജോളിയായി കോട്ടക്കല്‍ സ്റ്റേഷന് ഒക്കെ കണ്ടിട്ട് വരട്ടെ എന്ന് കരുതി ഞങ്ങള്‍ വണ്ടിയുടെ മുന്നില്‍ നിന്ന് മാറി. ബസ് പോയ സമയം വീണ്ടെടുക്കാനും പോലീസില്‍ കമ്പ്ലൈന്റ് ചെയ്യാനുമായി കുതിച്ചു. ഉള്ളിലപ്പോഴും അടി തന്നെ. ഉള്ളിലുള്ള സഖാക്കള്‍ക്ക് അഭിവാദ്യമായി ഏതോ ഒരുത്തന്‍ ബസ്സിന്റെ പിന്നിലെ ചില്ലും എറിഞ്ഞു തകര്‍ത്തു. ആകെ ജഗപൊഗ. തിരിച്ച് ക്യാമ്പസ്സിലെത്തിയ ഞങ്ങള്‍ക്ക് വീരോചിത വരവേല്‍പ്പ്. ബിനോയ് ഒറ്റയ്ക്ക് ബസ് തടുത്തു എന്നും പത്താളുടെ ഇടിയാണ് ഞാന്‍ ഇടിച്ചത് എന്നൊക്കെ പാണന്മാര്‍ പാടാന്‍ തുടങ്ങിയിരിക്കുന്നു.

ക്ലാസ്സില്‍ ചെന്നിരുന്ന് ബാലന്‍സ്ഷീറ്റില്‍ തല പൂഴ്ത്തിയപ്പോഴും മനസ്സില്‍ ടെന്‍ഷനായിരുന്നു. ചില്ല് പൊട്ടിയത് ബസ്സുകാര്‍ വെറുതെ വിടില്ല. പ്രതീക്ഷിച്ച പോലെ 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രിന്‍സി വിളിച്ചു. എന്നെ മാത്രം. ടി.ജി രവി ഇന്റര്‍വ്യൂ ചെയ്യാനെന്ന വ്യാജേന ബലാത്സംഗം ചെയ്യാന്‍ വിളിച്ച നായിക ഹോട്ടല്‍ മുറിയില്‍ ചെല്ലുന്ന മുഖത്തോടെ ഞാന്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്നു. കയ്യില്‍ ഞാന്‍ എഴുതി നല്‍കിയ എന്റെ ആത്മഹത്യാ കുറിപ്പ്. ആര്‍ക്കോ ഫോണ്‍ ചെയ്യുകയായിരുന്ന പ്രിന്‍സി എന്നെ വളരെ ഗൌരവത്തോടെ നോക്കിയിട്ട് കോട്ടക്കല്‍ പോലീസ് വിളിച്ചിരുന്നു എന്നും ബസ് തകര്‍ത്ത കേസില്‍ കോളേജിലെ ഒരു കുട്ടിയെ ബസ്സുകാര്‍ സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട് എന്നും പറഞ്ഞു.

ഇപ്പോഴാണ് എന്റെ സകല ധൈര്യവും പോയത്. ബസ്സിലുണ്ടായിരുന്നു ഏതോ ഒരു പാവത്തിനെ പോലീസ് പൊക്കിയിരിക്കുന്നു അതും ഞാന്‍ ചെയ്ത കുറ്റത്തിന്. ഞങ്ങളുടെ കോളേജിലെ ആരും ബസില്‍ കയറുന്നത് ഞാന്‍ കണ്ടിരുന്നില്ല. ഞാന്‍ ഡീസന്റാണല്ലോ. പ്രിന്‍സിപ്പാളിനോട് സംഭവം മുഴുവന്‍ പറഞ്ഞു. ഞാന്‍ മാത്രമാണ് സംഭവത്തിനുത്തരവാദി പോലീസ് സ്റ്റേഷനില്‍ ഉള്ള പയ്യനെ വിടണം പകരം ഞാന്‍ പോകാം എന്ന് പറഞ്ഞു. തലേന്നത്തെ മഞ്ഞുവീഴ്ച കാരണമാവണം എന്റെ ശബ്ദമിടറിയിരുന്നു. ഒന്നുകില്‍ എന്റെ ഡീസന്‍സി കണ്ട് ഇങ്ങേരെന്നെ പോലീസിലേല്‍പ്പിയ്ക്കും അല്ലെങ്കില്‍ പോലീസിനെ ഒഴിവാക്കി പത്ത് പതിനഞ്ച് ദിവസത്തേയ്ക്ക് സസ്പെന്റ് ചെയ്യും. സസ്പെന്‍ഷനാണെങ്കില്‍ ക്രിക്കറ്റ് പരമ്പര മുഴുവന്‍ കാണാം എന്നിങ്ങനെ എന്റെ മനസ്സ് മുത്തങ്ങാവനം കയ്യേറ്റം ചെയ്യുന്നുണ്ടായിരുന്നു. ഫാസിലിന്റെ മകന്‍ അഭിനയിക്കുന്നത് പോലെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രിന്‍സി എല്ലാം കേട്ടു.

നിരനിരയായി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഔട്ടായി മടങ്ങുന്നത് ഡ്രെസ്സിങ് റൂമിലെ ജനലിന്റെ വിടവിലൂടെ ഒളിച്ച് നിന്ന് നിരീക്ഷിയ്ക്കുന്ന കോച്ച് ചാപ്പലിനെ പോലെ പ്രിന്‍സിപ്പാള്‍ എല്ലാം കാണുന്നുണ്ടായിരുന്നുവത്രേ. ഞാന്‍ നല്ല പയ്യനാണ് എന്നും അല്‍പ്പം ആവേശം കൂടുതലാണ് എന്ന് മാത്രമേയുള്ളൂ എന്നും ഈ കുപ്പായമൊക്കെ മാറ്റി മര്യാദയ്ക്ക് നടന്നൂടെ എന്നും ഒക്കെ ചോദിച്ച് അദ്ദേഹം എന്നെ മാനസികമായി പീഡിപ്പിച്ചു. ഞാന്‍ സത്യം പറഞ്ഞതിലും ഒരു നിരപരാധിയെ രക്ഷിയ്ക്കാന്‍ തയ്യാറായതിലും പ്രസാദിച്ച് അദ്ദേഹം എന്റെ ആത്മഹത്യാ കുറിപ്പ് കീറി ചവറ്റ്കുട്ടയിലിട്ടു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് പൊട്ടിയ ചില്ലിന്റെ ആയിരത്തിച്ചില്ലാനം രൂപ കുട്ടികള്‍ തരുമെന്നും കേസാക്കരുത് എന്നും പറഞ്ഞു. ഈ നടന്ന സംഭാഷണത്തിന്റെ അവസാനം എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു എന്ന് പറയാന്‍ എനിയ്ക്ക് ഒരു ലജ്ജയുമില്ല. കണ്ണില്‍ പൊടി പോകുന്നത് ഒരു ലജ്ജിയ്ക്കേണ്ട വിഷയമല്ലല്ലോ.

ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞ് പുറത്തിറങ്ങി. പണം വീട്ടിലറിയിക്കാതെ സംഘടിപ്പിക്കുന്നതെങ്ങനെ എന്നാലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ക്യാമ്പസ്സില്‍ നിന്ന് 2 കോടി പിരിക്കണമെന്ന് പറഞ്ഞാലും നാവിന്റെ ബലത്തില്‍ സംഘടിപ്പിയ്ക്കുന്ന ബിനോയ്ക്ക് 1000 രൂപ ഒരു വിഷയമല്ലാ‍യിരുന്നു. കോളേജിനെ അപമാനിയ്ക്കാന്‍ ശ്രമിച്ച ബസ്സുകാരെ വിരട്ടിയ വീരഗാഥ പാടി അവന്‍ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു രൂപ വെച്ച് പിരിച്ച് പണമടച്ചു. ഈ ആയിരം രൂപ ഞങ്ങളുടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ഒരു നഷ്ടമാ‍യില്ല എന്ന് മാത്രമല്ല ഒരു ഇന്‍വെ‍സ്റ്റ്മെന്റാവുകയും ചെയ്തു. പോലീസ് പൊക്കിയ ഞങ്ങളുടെ സഹപാഠി എന്ന് പറഞ്ഞവന്‍ കിളിയെ ആദ്യം പൂശിയ ‘പാര’ലല്‍ തടിമാടനായിരുന്നു. ഇതറിഞ്ഞപ്പോള്‍ എനിയ്ക്കുണ്ടായ ഭീകരമായ നിരാശ അവന്‍ വന്ന് മാപ്പ് പറഞ്ഞതോടെ അപ്രത്യക്ഷമായി.

അന്ന് മുതല്‍ക്ക് ഞങ്ങള്‍ക്ക് ‘പാര’ക്കാരുടെ ശല്ല്യമുണ്ടായിരുന്നില്ല. ഇതിന് കാരണം ഞങ്ങളുടെ കോളേജിലാണ് പഠിയ്ക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചതിന് കോട്ടക്കല്‍ സ്റ്റേഷനില്‍ നിന്ന് കിട്ടിയ പെട തടിമാടന്‍ വര്‍ണ്ണിച്ചതാണെന്നും കേള്‍ക്കുന്നു. പാവം സാധാരണത്തെ പോലെ കോളേജിന്റെ പേര് മാത്രം പറഞ്ഞുകാണും. അതൊടെ ലവന്മാര്‍ ‘പേര്‍മാറാട്ടം‘ നടത്തലും അന്നത്തോടെ നിന്നു. ഒരാഴ്ച കഴിഞ്ഞു. എല്ലാം നോര്‍മലായി. മുങ്ങിയ കിളി പൊങ്ങി എന്ന് മാത്രമല്ല കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ച് ഓരോ ഗ്ലാസ് അവില്‍മില്‍ക്കിനെ സാക്ഷിയാക്കി ഞാനും ചൊക്ലിയും കിളിയും സകലതും കോമ്പ്ലിമെന്‍സാക്കി. അവില്‍മില്‍ക്ക് കിളിയുടെ വക! പുതിയതായി വന്നു ചേര്‍ന്ന ഇമേജിന് തീരെ ചേരാത്തത് കൊണ്ടും എനിയ്ക്ക് തന്നെ മടുപ്പ് വന്ന് തുടങ്ങിയത് കൊണ്ടും ജൂബ്ബ, മുണ്ട്, തോള്‍സഞ്ചി എന്നിവയ്ക്കൊപ്പം എന്റെ ബുദ്ധിജീവി ഇമേജും ഞാന്‍ വലിച്ചെറിഞ്ഞു. ടീഷര്‍ട്ട്, മുട്ട് കീറിയ ജീന്‍സ്, ചെമ്പന്‍ മുടി, ഇടിവള, കാതില്‍ ഒറ്റക്കടുക്കന്‍ എന്നിവയുടെ സഹായത്തോടെ ഇമേജ് മേക്കോവര്‍ നടത്തി ഞാന്‍ അന്ന് മുതല്‍ ആര്‍മ്മാദം ഫുള്‍ ത്രോട്ടിലിലാക്കി. അങ്ങനെ ഞാന്‍ ബുദ്ധിജീവി അല്ലാതായി.

Monday, November 27, 2006

ബുദ്ധിജീവി

കോളേജില്‍ പഠിക്കുന്ന സമയത്തും ഞാന്‍ ഇപ്പോഴത്തേത് പോലെ ഡീസന്റ് ആയിരുന്നു. ആ കാലത്ത് വായില്‍ നോട്ടം, ക്ലാസ് കട്ട് ചെയ്ത് സിനിമ കാണല്‍, അടിപിടി, ആസ് യൂഷ്വല്‍ അലമ്പുകള്‍ എന്നിവയിലൊന്നിലും എനിക്ക് കമ്പമുണ്ടാവാതിരിക്കാന്‍ രണ്ടാണ് കാരണം. ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാരണം സ്കൂളില്‍ നിന്ന് കോളേജിലേക്ക് ‘ഏരിയാ ഓഫ് ആക്റ്റിവിറ്റി’ മാറ്റി സ്ഥാപിക്കപ്പെട്ട സകല അലവലാതികളും ഇത് തന്നെ ചെയ്തിരുന്നതിനാല്‍ നമ്മള്‍ ആയിരത്തില്‍ ഒരുവന്‍ എന്ന നിലയില്‍ ഒതുങ്ങിപ്പോകും. രണ്ടാമത്തെ കാരണം ഈ വക ഒരു വിധം കലാപരിപാടികളൊക്കെ വളരെ സ്ട്രിക്റ്റായ അണ്‍ എയിഡഡ് സ്കൂളില്‍ തന്നെ കഴിഞ്ഞിരുന്നതിനാല്‍ എന്തിനും സ്വാതന്ത്ര്യമുള്ള കോളേജില്‍ ഇവ തുടരുന്നതിന് പഴയ ഒരു ത്രില്‍ ഉണ്ടായിരുന്നില്ല.

അതിനാല്‍ എന്റെ ക്ലാസില്‍ നിന്ന് പത്താം തരം പാസായി ഇതേ കോളേജില്‍ തന്നെ ചേരാന്‍ ഭാഗ്യം സിദ്ധിച്ച പലരേയും എനിക്ക് ഞെട്ടിക്കേണ്ടി വന്നു. കടുത്ത അച്ചടക്കമുണ്ടെന്ന് പറയപ്പെടുന്ന സ്കൂളിലെ എന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ പേരുകളുടെ ആദ്യാക്ഷരം കൊണ്ട് രൂപപ്പെടുത്തിയ ‘യോഗരാജഗുഗ്ഗുലു’, ‘ഗ്രോഗീ ബോയ്സ്’, ‘ഡ്രാക്കുള’ തുടങ്ങിയ കോളേജ് സംഘങ്ങളില്‍ എനിക്ക് അംഗത്വം തരാന്‍ കാത്തിരുന്ന പ്രിയ സുഹൃത്തുക്കളെ ഞെട്ടിച്ച് കൊണ്ട് ഞാന്‍ ഒരു സുപ്രഭാതത്തില്‍ ബുദ്ധിജീവിയായി രൂപപ്പെട്ടു. കോളേജിലെ ആദ്യ ദിവസം ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് എത്തിയ എന്നെ റാഗ് ചെയ്യാന്‍ വന്ന സീനിയര്‍ ചേട്ടനെ ഇതൊന്നും മുമ്പ് കണ്ട് പരിചയമില്ലാത്ത തനി നാട്ടിന്‍പുറത്ത്കാരനായ ഞാന്‍ സ്ഥലജലവിഭ്രാന്തി മൂലം ചവിട്ടിക്കൂട്ടുകയുണ്ടായി. തന്മൂലം രണ്ട് മൂന്ന് ദിവസം അണ്ടര്‍ഗ്രൌണ്ടില്‍ പോയ ഞാന്‍ പിന്നീട് വന്നത് കസവ് മുണ്ട്, ജൂബ്ബ, ചന്ദനക്കുറി, തോളില്‍ തുണി സഞ്ചി എന്നീ രൂപത്തിലായിരുന്നു.

പഠനത്തില്‍ മാത്രം ശ്രദ്ധ, ആര്‍ക്കും മനസ്സിലാവാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതിലൂടെ ഉയര്‍ന്ന ചിന്ത, പെണ്‍കുട്ടികളോട് തീരെ അടുപ്പം ഭാവിക്കാത്തതിനാല്‍ ദിവ്യത്വം എന്നിങ്ങനെ ഒന്ന് രണ്ട് നമ്പറുകളിലൂടെ നല്ല പേര് കൂട്ടുകാര്‍ക്കിടയിലും പ്രത്യേകിച്ച് അദ്ധ്യാപകര്‍ക്കിടയിലും ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചു. അങ്ങനെ മോസ്റ്റ് പോപ്പുലര്‍ ബുദ്ധിജീവി എന്ന നിലയില്‍ ഒരു കൊല്ലക്കാലം വിലസിയ ഞാന്‍ മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്ന നിലയില്‍ വീണ്ടും ടീ ഷര്‍ട്ട് ആന്റ് ജീന്‍സില്‍ കയറിക്കൂടാന്‍ കാരണം ചൊക്ലിയും പി ടി ബിയുമായിരുന്നു.

ചൊക്ലി എന്നത് എന്റെ ക്ലാസിലെ തന്നെ ഒരു പയ്യനായിരുന്നു. കേട്ടാല്‍ കിങ്ങിലെ മമ്മൂട്ടി പോലും ഞെട്ടുന്ന ഡയലോഗുകള്‍ വിട്ടിരുന്ന ഇവന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനുമായിരുന്നു. വായില്‍ കൊള്ളാത്ത ഡയലോഗുകളിലൂടെ ശരീരത്തിന് താങ്ങാന്‍ പറ്റാത്ത അടികള്‍ വാങ്ങുക എന്നത് ഹോബിയായി കൊണ്ട് നടന്നിരുന്ന ഇവന്‍ കോളേജ് തുറന്ന് ആദ്യത്തെ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ചിന്റെ അന്ന് വാങ്ങിയ അടിയുടെ കൂടെ വാങ്ങിച്ച് വെച്ചതാണ് ‘ചൊക്ലി’ എന്ന പേരും. ഞാനും ടിയാനും ഒരേ ബസിലായിരുന്നു യാത്ര, കോളേജിലെ ക്ലാസ്സില്‍ മുന്‍ ബെഞ്ചില്‍ അടുത്തടുത്തായിട്ടാ‍യിരുന്നു ഇരിപ്പ്. (ചൊക്ലിയെ കൂടാതെ കാള ബിനോയ്, നായാസ് എന്നിവരും ഈ ബെഞ്ചില്‍ എന്റെ കൂടെ ഉണ്ടായിരുന്നു ).

പി ടി ബി എന്നത് ഞങ്ങളുടെ കോളേജിലെ കുട്ടികളുടെ ഹരമായ ബസ്സായിരുന്നു. നാവിനടിയിലെ ‘ഹാന്‍സ്’ നല്‍കുന്ന തരിപ്പിന്റെ ബലത്തില്‍ അറ്റ് എനി ഗിവണ്‍ പോയിന്റ് ഓഫ് ടൈമില്‍ മൂന്ന് ചക്രം മാത്രം നിലത്ത് തട്ടുന്ന രീതിയില്‍ ഡ്രൈവര്‍ അബൂബക്കര്‍ നാല് ചക്രം മാത്രമുള്ള ഈ കുട്ടിബസ്സിനെ എന്‍ എച്-17 ലൂടെ പെടപ്പിച്ചിരുന്നു. ഈ ബസിന്റെ ‘ഫ’ ബോക്സ് നിറയെ ലേറ്റസ്റ്റ് തമിഴ്, ഹിന്ദി പാട്ടുകളുടെ വന്‍ ശേഖരമായിരുന്നു. ഇതിലെ ഡ്രൈവന്‍, കിളി മുതലായ സകല വന്യ ജീവികളും ഞങ്ങള്‍ പിള്ളേരുടെ കൂട്ടുകാരായിരുന്നു. ഞങ്ങള്‍ ഈ ബസ്സില്‍ നടത്തിയ ആര്‍മ്മാദത്തിന് കൈയ്യും കണക്കുമില്ല. ഇങ്ങനെ ഞങ്ങള്‍ തകര്‍ത്താടിയിരുന്ന സമയത്താണ് ഇടിവെട്ടിയ പോലെ അത് സംഭവിച്ചത്.

ഇന്‍ഡിസിപ്ലിന്‍ എന്ന കാരണത്താല്‍ ഈ ബസ്സിലെ കിളി, കണ്ടക്ടര്‍ മുതലായവരെ ബസ് മുതലാളി പിരിച്ച് വിടുകയും ഡ്രൈവര്‍ അബുവിനെ ബ്രെയിന്‍ വാഷ് ചെയ്ത് പിള്ളേരെ കണ്ടാല്‍ വണ്ടി നിര്‍ത്തരുത് എന്ന് ഫീഡ് ചെയ്യുകയും ചെയ്തു. ഈ ബസ്സിന് ഞങ്ങള്‍ പിള്ളേര് നേടിക്കൊടുത്ത പബ്ലിസിറ്റിയാണ് പൊതുവെ അന്തര്‍മുഖനും ബോറനും പോരാത്തതിന് ഒരു പൊടി മലയാളം സാഹിത്യകാരനുമായ ഇയാളെ ഇങ്ങനെ ചെയ്യിച്ചത് എന്നായിരുന്നു ക്യാമ്പസിലെ സംസാരം. ഈ മാറ്റങ്ങള്‍ സംഭവിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അതുണ്ടായത്. ബസ് സ്റ്റോപ്പില്‍ ഞാനും ചൊക്ലിയുമൊക്കെ പി ടി ബി കാത്ത് നില്‍ക്കുന്നു. രണ്ട് ദിവസമായി നിര്‍ത്താതെ പോയ പി ടി ബി അന്ന് ഞങ്ങള്‍ വഴിയരികിലെ ഉരുളന്‍ കല്ലുകള്‍ കയ്യിലെടുത്ത് കാലപ്പഴക്കം പരിശോധിക്കുന്നത് കണ്ടിട്ടാവണം, നിര്‍ത്തി. ഓടിക്കൂടിയ പയ്യന്മാര്‍ക്കിടയിലൂടെ അവസാനം ഞാനും ഓടിത്തുടങ്ങിയ ബസില്‍ തോള്‍സഞ്ചിയും മുണ്ടുമൊക്കെയായി വലിഞ്ഞ് കയറി.

അപ്പോഴാണ് അവസാനമായി വലിഞ്ഞ് കയറാന്‍ അത് വരെ ബസ്സിനെ മൈന്റ് ചെയ്യാതെ പോളിടെക്നിക്കില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ റോഡ് ക്രോസ് ചെയ്യുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കുകയായിരുന്ന ചൊക്ലിയ്ക്ക് മോഹം തോന്നിയത്. കയറാന്‍ ശ്രമിച്ച ചൊക്ലിയെ പുതിയ കിളി ചവിട്ടി എന്നാണ് അടുത്ത നിമിഷം കേട്ട ചൊക്ലിയുടെ സംസ്കൃതവാചകത്തില്‍ അടങ്ങിയ ചുരുക്കം ചില മലയാളപദങ്ങളില്‍ നിന്ന് എനിയ്ക്ക് മനസ്സിലായത്. എന്റെ നാട്ടിലേയ്ക്ക് പോകുന്ന ബസ്സിലാണ് ഇവന്‍ അലമ്പുണ്ടാക്കിയത് എന്ന ഒറ്റക്കാരണത്താല്‍ അവന്‍ ആ സന്ദര്‍ഭത്തില്‍ പ്രതീക്ഷിച്ച മോറല്‍ ആന്റ് ഫിസിക്കല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ എനിയ്ക്ക് സാധിച്ചില്ല. ഞാന്‍ പതിവില്ലാത്ത വിധത്തില്‍ തിരക്കി ബസ്സിന്റെ മുന്നില്‍ പോയി ദീപ്തിയോട് കുശലം ചോദിച്ചു. എന്റെ ബുജി പരിവേഷത്തിന്റെ പതനം അവിടെ തുടങ്ങി എന്നത് അവളുടെ പുഞ്ചിരി കണ്ടപ്പോള്‍ ആ നിമിഷത്തില്‍ എനിക്ക് മനസ്സിലായില്ല.

പിള്ളേരുടെ ആര്‍മ്മാദം കാലങ്ങളായി സഹിച്ച് വരുകയായിരുന്ന സ്ഥിരം യാത്രക്കാരുടെ മൌനം മുതലെടുത്ത് ചൊക്ലിയെ കിളി ‘കൊത്തി‘ എന്ന് പിറ്റേന്നാണ് അറിഞ്ഞത്. രാവിലെ ഞാന്‍ കോളേജിലെത്തിയപ്പോള്‍ ചൊക്ലിയുള്‍പ്പെടുന്ന ഗ്യാങ്ങിന്റെ ചര്‍ച്ച മണ്ണെണ്ണ വാങ്ങണോ പെട്രോള്‍ വാങ്ങണോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. കൂടുതല്‍ പുക മണ്ണെണ്ണയ്ക്കാണെന്നും അതിനാല്‍ ബസ് കത്തിച്ച ഖ്യാതി അങ്ങ് യൂണിവേഴ്സിറ്റി വരെ പുകസന്ദേശമായി എത്തുമെന്നും അടുത്ത സി-സോണ്‍ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ അതിന്റേതായ നിലയും വിലയും നമ്മുടെ കോളേജിലെ പിള്ളേര്‍ക്ക് ലഭിയ്ക്കുമെന്നും നായാസ് വാദിച്ച് സ്ഥാപിക്കുന്നു. കത്തിക്കലൊന്നും വേണ്ട എന്നും കിളിയെ പിടിച്ച് പപ്പും പൂടയും പറിക്കാമെന്നും ഞാനും ബിനോയിയും വാദിച്ചു കാരണം കത്തിക്കലൊക്കെ കേസാകുമെന്നും ഗ്യാങ്ങിലെ എല്ലാവരും കുടുങ്ങുമെന്നുമുള്ള കാര്യം ചൊക്ലിയും നായാസുമൊഴികെ വേറെ ഏത് പൊട്ടനും മനസ്സിലാവും. വാദം എറ്റു പക്ഷേ ഞാന്‍ ഒരു കുരുക്കില്‍ പെട്ടു.

ക്ലാസ് സമയത്തേ ബസ് തടയാന്‍ പറ്റൂ. കോളേജ് വിട്ടാല്‍ പിന്നെ തിക്കിലും തെരക്കില്‍ ഒന്നും നടക്കില്ല എന്നതിനാല്‍ കോളേജ് വിടുന്നതിന്റെ തൊട്ടുമുന്നത്തെ ട്രിപ്പില്‍ ബസ് തടയണം. ബുദ്ധിജീവിയും തദ്വാരാ സല്‍ഗുണസമ്പന്നനുമായ ഞാന്‍ തന്നെ അക്കൌണ്ടന്‍സിപ്പുലിയുടെ ക്ലാസില്‍ നിന്ന് അനുവാദം ചോദിച്ച് പോയി ബസ് തടഞ്ഞ് കിളിയെ തല്ലണം പോലും. കത്തിയ്ക്കാന്‍ നോട്ടമിട്ട ബസ് ഞാന്‍ മാത്രം പോയാല്‍ കിളിയെ ഉപദേശിച്ച് നന്നാക്കലാവും നടക്കുക എന്ന് പറഞ്ഞ് കൂട്ടിന് ബിനോയിയും വരാമെന്നേറ്റു. അക്കൌണ്ടന്‍സി ക്ലാസില്‍ പുലിമാഷോട് ഞാന്‍ വിഷയം പറഞ്ഞു. കിളിയെ ഒന്ന് ഉപദേശിക്കണം, ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് വാങ്ങണം ഇത്ര മാത്രമേ അജണ്ടയിലുള്ളൂ. അലമ്പാവാതെ ഒതുക്കാന്‍ വേണ്ടിയിട്ടാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഡീസന്റ് പയ്യനല്ലേ എന്ന് കരുതിയിട്ടാവും അദ്ദേഹം സമ്മതിച്ചു. പക്ഷേ ഒരു കണ്ടീഷന്‍: ഞാനും ബിനോയും മാത്രമേ പോകാവൂ അതും പ്രിന്‍സിപ്പാള്‍ എന്ന കട്ടപ്പാരയുടെ അനുവാദത്തോടു കൂടി മാത്രവും. വേറെ ഒരു ഗതിയുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്ന് കാര്യം പറഞ്ഞു. ബിനോയിയെ അടിമുടിയൊന്ന് നോക്കി നെറ്റിചുളിച്ച് വ്യാഘ്രാദി കഷായം വെള്ളം ചേര്‍ക്കാതെ കുടിച്ച മുഖഭാവത്തോട് കൂടിയിരുന്ന പ്രിന്‍സി എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ഒരു വെള്ളക്കടലാസും പേനയും എന്റെ നേര്‍ക്ക് നീട്ടി.

(തുടരും...)

Sunday, September 03, 2006

ഒരു (വ്യത്യസ്ത) ഗള്‍ഫ് കഥ

ഐഐടിയി നിന്ന് ഡിഗ്രിയെടുത്ത് ഇന്‍ഫോസിസിലെ ജോലി മടുത്തപ്പോള്‍ ഒരു ചേഞ്ചിന് ഗള്‍ഫില്‍‍ വന്ന അജയന്‍ ഓഫീസിലെ ഏസിയിലിരുന്ന് തണുത്ത് വിറച്ചു.മെല്ലെ കര്‍ട്ടന്‍ നീക്കി പുറത്തേക്ക് നോക്കിയ അവന്‍ കള കളാരവം മുഴക്കി ഒഴുകുന്ന ഭാരതപ്പുഴ കണ്ട് മനസ്സില്‍ പ്രാകി:‘ഓള്‍ ദിസ് സ്റ്റുപ്പിഡ് വാട്ടര്‍ ഈസ് മേക്കിങ് മീ സിക്ക്’.

ഒരു ദിവസമെങ്കിലും ഓഫീസില്‍ വന്ന് ബോറഡി മാറ്റാന്‍ പണിയെടുക്കാമെന്ന് വെച്ചാല്‍ അറബി മുതലാളി സമ്മതിക്കില്ല.“മോനേ.. ആരോഗ്യം ശ്രദ്ധിക്കൂ.. റെസ്റ്റ് എടുത്തോളൂ..“ എന്നൊക്കെ പറഞ്ഞ് ഒരു ഗ്ലാസ് ഒട്ടകപ്പാല് കുടിപ്പിച്ച് വീണ്ടും ഏസി കാറില്‍ വീട്ടില്‍ കൊണ്ടാക്കും. വീട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി നടക്കാമെന്ന് വെച്ചാല്‍ നില്‍ക്കാത്ത മഴയും.ഇടവപ്പാതി എന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ? നാശം.കൈയ്യില്‍ പണം ഓവറായതിനാല്‍ അഛന്‍ നാട്ടില്‍ നിന്നും പണമയച്ച് തരുന്നതാണ് മറ്റൊരു തലവേദന.പെട്ടെന്ന് കണ്ട ആ കാഴ്ച്ച അവനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.ഈശ്വരാ... കഴിഞ്ഞ മാസത്തെ ശമ്പളക്കവര്‍! ഇത് ഇത് വരെയും ചെലവായില്ലേ...അവന്‍ തലയില്‍ കൈ വച്ച് സോഫയില്‍ അമര്‍ന്നിരുന്നു.

ഗള്‍ഫില്‍ വരുന്ന മലയാളികളില്‍ ഡബിള്‍ ബാച്ചിലേഴ്സ് ഡിഗ്രി ഇല്ലാത്തവരായി ആരും ഇല്ലാത്തത് കാരണം മലയാളി എന്ന് കേട്ടാല്‍ ഉടന്‍ വന്‍ ശമ്പളമാണ് തരുക. വേണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, നമ്മള്‍ സ്വീകരിക്കാത്ത ബാക്കി പണം അറബി സ്വന്തം റിസ്കില്‍ വീട്ടിലേക്ക് കുഴല്‍പ്പണമായി അയക്കും. എന്തിന് അധികം പറയണം, എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴുള്ള ബഹളം തന്നെ ഉദാഹരണം.

പ്ലെയിനില്‍ വന്ന് ഇറങ്ങിയപ്പോള്‍ തന്നെ എമിഗ്രേഷന്‍ ചെക്ക്. എമിഗ്രേഷനില്‍ പാസ്പോര്‍ട്ട് പരിശോധിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഡ്രസ്സില്‍ കേരളം എന്ന് കണ്ടാലുടന്‍ ഒരു പ്രത്യേക ഹാളിലേക്ക് മാറ്റിയിരുത്തും. വന്നിറങ്ങിയ എല്ലാ മലയാളികള്‍ക്കും ധരിക്കാന്‍ അറബിക്കുപ്പായവും ബുര്‍ഖയും കൊടുക്കും. മലയാളികളെ കൊത്തിക്കൊണ്ട് പോയി ജോലി നല്‍കാന്‍ അറബികള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഓട്ടോക്കാര്‍ കൂടി നില്‍ക്കുന്നത് പോലെ പുറത്ത് കൂടി നില്‍ക്കുകയാവുമത്രേ. അവരുടെ ഉന്തിലും തള്ളിലും പെട്ട് പരിക്കേറ്റ ഗള്‍ഫുകാരുടെ കഥകള്‍ നാട്ടില്‍ പാട്ടല്ലേ. ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് മലയാളികളെ വേഷപ്രച്ഛന്നരായി എയര്‍പ്പോര്‍ട്ടിന്റെ അടുക്കളയുടെ പിന്നിലെ വാതില്‍ വഴിയാണ് പുറത്തിറക്കുന്നത്.

എല്ലാം ഓര്‍ത്തപ്പോള്‍ തല പെരുക്കുന്നത് പോലെ തോന്നി അയാള്‍ക്ക്. അറബി വന്ന് ഓഫീസിലിരിക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ വീട്ടില്‍ പോകേണ്ടി വരും എന്നൊക്കെ ആലോചിച്ച് സോഫയില്‍ ചാഞ്ഞ് കിടന്ന അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അയാള്‍ ഒരു ദുസ്വപ്നം കണ്ടു. എല്ലാ ദിവസവും രാവിലെ നാല് മാസം ശമ്പളത്തോട് കൂടിയ ലീവെടുത്ത് നാട്ടില്‍ പൊയ്കോ എന്ന് പറഞ്ഞ് പ്ലെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അയാള്‍ ദേഷ്യപ്പെടലിന്റെ വക്കോളമെത്തുമ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുകയും ആണല്ലോ അറബി മുതലാളിയുടെ ഹോബി. അന്ന് മുതലാളി അയാളെ ബലമായി പിടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി പ്ലെയിനില്‍ കയറ്റി ഇരുത്തി വാതില്‍ പുറത്ത് നിന്ന് പൂട്ടി. ഇനി നാല് മാസം കഴിഞ്ഞേ വരാന്‍ പറ്റൂ. നാട്ടിലുള്ളവരോട് ഈ വിഷമമെല്ലാം എങ്ങനെ പറയും?

കഴിഞ്ഞ വര്‍ഷം ലീവിന് ചെന്നപ്പോള്‍ പറഞ്ഞ രാവും പകലുമെന്നില്ലാത്ത ഹോട്ടല്‍ പണി എന്ന കള്ളം അല്‍പ്പം കൂടി പൊടിപ്പും തൊങ്ങലും വെച്ച് പറയണം ഇത്തവണ. അയാള്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ആകെ വിയര്‍ത്തിരുന്നു. താഴെ കേള്‍ക്കുന്ന ഹോണ്‍ മുതലാളിയുടെ വണ്ടിയുടേത് തന്നെ. പരിഭ്രാന്തനായ അയാള്‍ നെടുവീര്‍പ്പിട്ടു. “ഈ ഗള്‍ഫ് ജീവിതം വല്ലാത്തൊരു നരകം തന്നെ!”.